ഇരിട്ടി: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹസാഹചര്യത്തിൽ പായിൽ പൊതിഞ്ഞനിലയിൽ "മൃതദേഹം' കണ്ടെത്തിയ സംഭവത്തിൽ കരിക്കോട്ടക്കരി പോലീസും പള്ളി അധികൃതരും അന്വേഷണം തുടരുന്നു.
കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്കരിക്കാനായി 38-ാം നമ്പർ പൊതുകല്ലറ തുറന്നപ്പോഴാണ് പെട്ടിയിൽ അടക്കം ചെയ്ത രീതിയിൽ ഒരു മൃതദേഹവും പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹമെന്നു തോന്നിക്കുന്ന മറ്റൊന്നും കണ്ടെത്തിയത്. ക്രിസ്ത്യൻ ആചാരപ്രകാരം പായിൽ പൊതിഞ്ഞു മൃതദേഹങ്ങൾ സംസ്കരിക്കാറില്ലാത്തതിനാൽ പള്ളി അധികൃതർ അപ്പോൾത്തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
11 വർഷത്തിനുശേഷമാണ് ഈ കല്ലറ ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി തുറക്കുന്നത്. നേരത്തെ 2006 ലും 2015ലും കല്ലറയിൽ സംസ്കാരം നടത്തിയിട്ടുണ്ട്. ഈ രണ്ട് കുടുംബങ്ങളെയും കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഒരു കുടുംബം ഇപ്പോഴും ഇടവകയിൽ തന്നെയുണ്ട്. 2015ൽ സംസ്കരിച്ചയാളുടെ ബന്ധുക്കൾ ഇപ്പോൾ നാട്ടിലില്ല. ഇവർ ഇന്നു സ്ഥലത്തെത്തും. ഇവരിൽനിന്നു കൂടി തെളിവെടുത്തശേഷമായിരിക്കും തുടർനടപടികൾ.
സെമിത്തേരിയിൽ അടക്കം ചെയ്തിട്ടുള്ള 93 പേരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട ശേഷം കൂടുതൽ നടപടികളിലേക്ക് നീങ്ങാനാണ് ഇടവക സമൂഹത്തിന്റെ തീരുമാനം. സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് സ്ഥലത്തെത്തി തുറന്ന കല്ലറ അടച്ച് സെമിത്തേരി പൂട്ടി. പള്ളിക്കു പിൻഭാഗത്തായി ബേസ്മെന്റിൽ ഗ്രിൽസ് ഇട്ട് സുരക്ഷിതമാക്കിയാണ് സെമിത്തേരി സ്ഥിതിചെയ്യുന്നത്.